01/02/2016
റബ്ബർവില എങ്ങനെ ഉയരും?
ഒരു രാജ്യത്തെ ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ, ആവശ്യമായ തോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ, അവ ഇറക്കുമതി ചെയ്യേണ്ടിവരും. ആവശ്യത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്നവ കയറ്റുമതി ചെയ്യുകയും ചെയ്യും. സങ്കീർണത ഒട്ടുമില്ലാത്ത ഒരു സാധാരണ രീതിയാണിത്. എന്നാൽ പുതിയലോകത്ത് മറ്റ് ചിലതുകൂടി സംഭവിക്കുന്നു. ഓരോ രാജ്യത്തും വരുംനാളുകളിൽ വേണ്ടിവരുന്ന സാധനങ്ങൾ എന്തൊക്കെ, അവയുടെ ഉൽപ്പാദനത്തിൽ ഏത് രാജ്യത്ത് കുറവുണ്ടാകും, എങ്കിൽ എത്ര അളവിൽ; ഇക്കാര്യങ്ങളെല്ലാം വളരെ ദീർഘവീക്ഷണത്തോടെ വിലയിരുത്തുകയും ആവശ്യമായത്ര സാധനങ്ങൾ ഉൽപ്പാദിപ്പിച്ച് കയറ്റുമതിക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന രീതി ഓരോ വർഷവും ശക്തിപ്പെടുന്നു. ചൈനയും ജപ്പാനും മറ്റ് നിരവധി രാജ്യങ്ങളും പിന്തുടരുന്ന ശൈലി ഇതാണ്.
ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ രണ്ടാമത് രാജ്യമായ ഇന്ത്യയുടെ ചിന്തയിൽ ഇത്തരം കാര്യങ്ങൾ കടന്നെത്താറില്ല. എന്നുമാത്രമല്ല, ലോകത്ത് നടക്കുന്ന ഇത്തരം പരീക്ഷണങ്ങളുടെ ഇരയായി നമ്മൾ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കർഷകരെ സംരക്ഷിക്കുന്ന വിധം സമഗ്രമായ നയംമാറ്റം കൊണ്ടല്ലാതെ രണ്ടുമാസം സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി നിരോധിച്ചതുകൊണ്ട് റബ്ബർ വിലയിടിവിന് പരിഹാരം ഉണ്ടാകില്ല.
പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ റബ്ബർ ഉപഭോഗം 7,19,600 ടൺ ആയിരുന്നു. ഉൽപ്പാദനമോ 7,11,650 ടൺ മാത്രവും. അതിനാൽ അന്നത്തെ സാഹചര്യത്തിൽ ഇറക്കുമതി ഒഴിവാക്കാനാകുമായിരുന്നില്ല. തുടർന്നുള്ള വർഷങ്ങളിൽ ഉപയോഗം കൂടി. വില ഉയർന്നു. 2011 ഏപ്രിൽ മാസമായപ്പോൾ ഒരു കിലോ റബ്ബറിന്റെ വില 244 രൂപയായി ഉയർന്നു. ഒപ്പം ടയർ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ വിലവർദ്ധിപ്പിക്കുകയും ചെയ്തു.
രാജ്യത്തെ റബ്ബർ ഉൽപ്പാദനത്തിൽ 86.24 ശതമാനം കേരളത്തിലായിരുന്നു. റബ്ബർ ഉൽപ്പാദനത്തിൽ 90 ശതമാനത്തിൽ അധികം പേരും രണ്ടേക്കറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ്. ഇവരുടെ സംഖ്യ 12 ലക്ഷത്തിലധികം വരും. 5.26 ലക്ഷം ടാപ്പിങ് തൊഴിലാളികൾ കേരളത്തിൽ ഉണ്ട്. 1970-കൾക്കുശേഷമാണ് ആയിരക്കണക്കിന് കർഷകർ ഇവിടെ റബ്ബർ കൃഷിയിലേക്ക് മാറുന്നത്. റബ്ബറിന്റെ വില ഉയരുന്നതനുസരിച്ച് റബ്ബർ കൃഷി വ്യാപകമായി. കശുമാവ് തോട്ടങ്ങൾ മിക്കതും റബ്ബർതോട്ടങ്ങളായി. തെങ്ങുകൃഷിയും കുറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര കാർഷിക ഉൽപ്പാദനത്തിന്റെ 42 ശതമാനം റബ്ബർ ആയി മാറി. ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്ക് കേരളം മാറി. കാർഷിക ഭൂമിയുടെ 66 ശതമാനം റബ്ബർ, തേയില, കാപ്പി, കുരുമുളക്, നാളീകേരം, കശുഅണ്ടി ഇവയായി മാറി. കേരളത്തിന്റെ സമ്പദ്ഘടനക്ക് തന്നെ റബ്ബർ താങ്ങായി.
മാറിവരുന്ന ലോകത്ത് നിരവധി രാജ്യങ്ങൾ റബ്ബറിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞു. കംബോഡിയ, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾ വ്യാപകമായതോതിൽ റബ്ബർ ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. അങ്ങനെ ലോകമാർക്കറ്റിൽ റബ്ബർ ഉൽപ്പാദനം കൂടുകയും വില കുറയാൻ തുടങ്ങുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് ഇന്ത്യൻ ഭരണകൂടവും കുത്തക ടയർ കമ്പനികളും അവിശുദ്ധബന്ധം ശക്തിപ്പെടുത്തുന്നത്.
ഇന്ത്യയിൽ റബ്ബർ കമ്പനികൾ കുറച്ചേയുള്ളു. പ്രധാന കമ്പനികൾ തന്നെ 40-ൽ താഴെയാണ്. അതിൽ തന്നെ എട്ട് വൻകിട കമ്പനികളാണ് റബ്ബറിന്റെ 60 ശതമാനം ഉപയോഗിക്കുന്നത്. ജെ കെ ടയേഴ്സ്, ഗുഡ്‌ഇയർ, ഡൺലപ്, എംആർഎഫ് ഇവ ഇതിൽ ഉൾപ്പെടുന്നു. അവർ സർക്കാരുമായി ഒത്തുകളിച്ച് വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്യാൻ തുടങ്ങി. റബ്ബർ വില നാൾക്കുനാൾ കുറഞ്ഞു. 2016 പിറന്നപ്പോൾ അഞ്ച് വർഷത്തിന് മുൻപ് ഒരു കിലോ റബ്ബറിന് 244 രൂപയുണ്ടായിരുന്നത് 90 രൂപക്ക് താഴെയായി കുറഞ്ഞു. വില ഇനിയും കുറയും എന്നതാണവസ്ഥ. അതേസമയം തന്നെ ടയർ ഉൾപ്പെടെയുള്ള റബ്ബർ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ വിലക്കുറവുണ്ടായതുമില്ല. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്തത് റബ്ബർ കമ്പനികളാണ്. റബ്ബർ കർഷകരും ടാപ്പിംഗ്് തൊഴിലാളികളുമുൾപ്പെടെ 17 ലക്ഷത്തിലധികം കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയപ്പോൾ 40 ടയർ കമ്പനികൾ കൊള്ളലാഭം പങ്കിട്ടു. ഒരു ജനാധിപത്യക്രമത്തിൽ ഇത്തരം ഒരു ക്രൂരത എങ്ങനെയാണ് സാദ്ധ്യമാകുക? ഇന്ത്യയിൽ അത് സാദ്ധ്യമാകുമെന്ന് കൃത്യമായി ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ജനുവരി 20ന് ആൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷൻ (എഐആർഐഎ) പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്, ലോകമാർക്കറ്റിൽ ഉള്ളതിനേക്കാൾ 20 ശതമാനം കൂടുതലാണ് ഇന്ത്യയിലെ റബ്ബറിന്റെ വിലയെന്നും അതിനാൽ കൂടുതൽ റബ്ബർ ഇറക്കുമതി ചെയ്യണമെന്നുമാണ്.
റബ്ബർ ബോർഡിന്റെ തന്നെ കണക്കിൽ പറയുന്നത് 2008ന് ശേഷമാണ് ഇറക്കുമതിയിൽ കുതിച്ചുചാട്ടം ഉണ്ടായത് എന്നാണ്. 2008 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ ഇറക്കുമതിയിൽ നാല് മടങ്ങ് വർധനവുണ്ടായി. 2014-15ൽ സ്വാഭാവിക റബ്ബറിന്റെ ഉൽപ്പാദനം 6,45,000 ടണ്ണും ഉപയോഗം 10,20,910 ടണ്ണും ആയിരുന്നു. 4,42,130 ടൺ ഇറക്കുമതി ചെയ്തു. മുൻവർഷങ്ങളിൽ ആവശ്യത്തെക്കാൾ ഇറക്കുമതി ചെയ്തതിനാൽ കോർപ്പറേറ്റ് റബ്ബർ കമ്പനികൾ ഒന്നരവർഷത്തേക്കാവശ്യമായ സ്വാഭാവിക റബ്ബർ സ്റ്റോക്ക് ചെയ്തിരുന്നു. അതിനാൽ 14-15ൽ ഇറക്കുമതി രണ്ട് ലക്ഷമായി കുറയ്ക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ആഗോളവൽക്കരണത്തിന്റെ സാഹചര്യം പ്രയോജനപ്പെടുത്തി, നിരവധി ഇന്ത്യൻ കോർപ്പറേറ്റുകൾ, വിദേശരാജ്യങ്ങളിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് റബർ കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുന്നത് പുതിയ ഭീഷണിയാണ്.
27 ലക്ഷം ടൺ റബറാണ് ഇതുവരെ ഇറക്കുമതി ചെയ്തത്. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് റബ്ബർ ഇറക്കുമതിയിൽ കുതിച്ചുചാട്ടം ഉണ്ടായത് എന്നത് വ്യക്തം. 85 ശതമാനം ആയിരുന്ന ഇറക്കുമതിചുങ്കം കുത്തകകൾക്കുവേണ്ടി വെട്ടിക്കുറച്ചതും കോ ൺഗ്രസ് സർക്കാർ തന്നെ. ഈ കാലഘട്ടത്തിലാണ്, കേരളത്തിന് ഏറ്റവും കൂടുതൽ പ്രാതിനിധ്യം കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടായിരുന്നത് എന്നതാണ് കൗതുകകരമായ കാര്യം. എ കെ ആന്റണി, വയലാർ രവി, കെ വി തോമസ്, പി ജെ കുര്യൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നീ എട്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് റബ്ബർ ഇറക്കുമതിയിൽ സർവകാല റിക്കാർഡിട്ടതും റബ്ബറിന്റെ വില തകർച്ച സാദ്ധ്യമാക്കിയതും. കേന്ദ്രത്തിൽ വലിയ സ്വാധീനമുണ്ടെന്നു കരുതിയിരുന്ന ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ എന്നിവരുടെ ഇക്കാര്യത്തിലുള്ള പങ്ക് എന്തായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.
റബ്ബറിന്റെ വില തകർന്നടിഞ്ഞ ഈ കാലഘട്ടത്തിൽ തന്നെ, നിത്യോപയോഗ സാധനങ്ങൾക്ക് 46 ശതമാനം വിലവർദ്ധനവ് ഉണ്ടായി എന്ന് കേരള സർക്കാർ നിയമിച്ച പത്താം ശമ്പളകമ്മിഷൻ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തെ എങ്ങനെയാണ് 17 ലക്ഷത്തിലധികം കുടുംബങ്ങൾ – 70 ലക്ഷത്തിലധികം മനുഷ്യർ- നേരിടുക? അവർക്ക് എങ്ങനെയാണ് ആശ്വാസം പകർന്നുനൽകാനാകുക? കേരളത്തെയും, കേരളത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ദുരന്തമായി റബ്ബറിന്റെ വിലയിടിവ് മാറിയിരിക്കുകയാണ്. ഏകവിളകൾ സുസ്ഥിരമല്ല എന്ന സത്യം മലയാളികൾ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നത് മറ്റൊരു വസ്തുത.
റബ്ബറിന്റെ വിലയിടിവിന്, റബ്ബർ ഇറക്കുമതിക്ക് പുറമെ മറ്റ് കാരണങ്ങളുമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. ലോക വിപണിയിൽ റബ്ബർ ഉൽപ്പാദനം വർദ്ധിച്ചത്, ആസിയാൻകരാറിലെ വ്യവസ്ഥകൾ, റബ്ബറിനു പുറമെ റബ്ബർ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി, ആഗോള സാമ്പത്തികമാന്ദ്യം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിടിവിനെ തുടർന്ന് കൃത്രിമ റബ്ബറിന്റെ ഉൽപ്പാദനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്, സ്വാഭാവിക റബ്ബർ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ കറൻസിയുടെ മൂല്യം കുറഞ്ഞത്, ചൈന ഇറക്കുമതി ഗണ്യമായി കുറച്ചത്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ടയറുകളുടെ ഗുണനിലവാരത്തിൽ നാലിരട്ടി വരെ വർദ്ധനവുണ്ടായത് തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. ലോക വിപണിയിൽ ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യാഗവൺമെന്റ് മനസ്സുവച്ചാൽ റബ്ബറിന്റെ വിലയിടിവ് തടയാനാകും എന്നതാണ് വസ്തുത. ഒരു കിലോ റബ്ബറിന് 170 രൂപയിൽ കൂടുതൽ ഉറപ്പുവരുത്താനാകും.
ഇന്ത്യക്കാവശ്യമായ റബ്ബർ ഈ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ റബ്ബർ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. ഉൽപ്പാദനത്തിൽ കുറവുണ്ടായാൽ അതിന് ആനുപാതികമായ അളവിലേ ഇറക്കുമതി പാടുള്ളു. ഇറക്കുമതി ആവശ്യമായി വന്നാൽ തന്നെ അതിന്റെ ഇറക്കുമതി തീരുവ നിലവിലുള്ള 25 ശതമാനം എന്നത് മൂന്നിരട്ടിയായി വർദ്ധിപ്പിക്കണം. ഇറക്കുമതി ആവശ്യമായിരുന്ന എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന രീതി ഇതാണ്. ഏതായാലും ഒരു കാര്യം സത്യമാണ്. കേന്ദ്രസർക്കാരിന്റെ തലതിരിഞ്ഞ തീരുമാനം കൊണ്ട് മാത്രമാണ് റബ്ബർ വിലത്തകർച്ച ഇത്രയും രൂക്ഷമായത്. ഇപ്പോൾ റബ്ബർ ഉൽപ്പാദനത്തിൽ 15 ശതമാനം കുറവുണ്ട്. എന്നിട്ടും റബ്ബർ വില കുത്തനെ ഇടിയുന്നതിന് മറ്റ് കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല. സമ്പന്നവർഗത്തിന്റെ താൽപര്യ സംരക്ഷണത്തിൽ എപ്പോഴും കോൺഗ്രസ് മുന്നിലാണ്. ഇപ്പോൾ അതിനേക്കാൾ ഒരുപടി മുന്നിലാണ് ബിജെപി സർക്കാർ. ഈ സർക്കാർ ലക്ഷക്കണക്കായ മനുഷ്യരുടെ ഭാഗത്ത് നിൽക്കുമോ അതോ ഒരു പിടി കോർപ്പറേറ്റുകൾക്കൊപ്പം നിൽക്കുമോ എന്നതാണ് പ്രസക്തമായ സംഗതി.
റബ്ബർ കർഷകർക്കുവേണ്ടി കേന്ദ്രത്തിന്റെ വില സ്ഥിരതാഫണ്ടിൽ നിന്ന് 500 കോടി രൂപ കേരളം ചോദിച്ചുവെങ്കിലും കിട്ടിയില്ല. ഒരു കിലോ റബ്ബറിന് 150 രൂപ ഉറപ്പാക്കാൻ 300 കോടി രൂപ ചെലവഴിക്കണമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനം മഹാഭൂരിപക്ഷം കർഷകർക്കും പ്രയോജനം ചെയ്തില്ല. വിപണിയെ ഇത് സ്വാധീനിച്ചുമില്ല. റബ്ബറിനെ കൃഷി ഉൽപ്പന്നമായി കണക്കാക്കി സഹായം നൽകണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. എന്നാൽ പരുത്തികർഷകർക്കുവേണ്ടി 17,000 കോടി രൂപ മാറ്റിവയ്ക്കാൻ കേന്ദ്രത്തിന് മടിയുണ്ടായില്ല. റോഡ് ടാറിങ് അടക്കം നിരവധി കാര്യങ്ങൾക്ക് റബ്ബർ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ ആ ദിശയിലുള്ള ഒരു നീക്കവും നടത്തുന്നില്ല. ചെറുകിട ഭവനനിർമ്മാണത്തിന്-മേൽക്കൂര ഉൾപ്പെടെ-റബർ ഉപയോഗിക്കാം എന്ന് ഗവേഷകർ കണ്ടെത്തിയതാണ്. എന്നാൽ ഇക്കാര്യങ്ങളൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ല. റബ്ബറിന്റെ സ്ഥാനത്ത് കരിമ്പിന്റേയോ മറ്റോ വിഷയം വരട്ടെ, കേന്ദ്രസർക്കാർ ഉണർന്നുപ്രവർത്തിക്കുന്നത് അപ്പോൾ കാണാം.
കേരളത്തിലെ റബ്ബർ വിപണിയിൽ ശ്മശാനമൂകതയാണ്. ചെറുകിട കച്ചവടക്കാർ റബ്ബർ വാങ്ങുന്നില്ല. പലരും കട തുറക്കുന്നില്ല. ഭൂരിപക്ഷം ചെറുകിട കർഷകരും ടാപ്പിങ് നിർത്തി. റബറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ വലിയ കടക്കെണിയിലായിരിക്കുന്നു. ഭൂമി വിൽക്കാമെന്ന് കരുതിയാൽ അതിനും വഴിയില്ല. റബ്ബർകൃഷിയുള്ള ഭൂമി വാങ്ങാൻ ആളില്ല. ദീർഘകാലത്തെ ഗൾഫ് സമ്പാദ്യമെല്ലാം മുടക്കി ഒന്നോ രണ്ടോ ഏക്കർ റബ്ബർകൃഷിയുള്ള ഭൂമി വാങ്ങിയ ശേഷം ഗൾഫിലെ തൊഴിൽ ഉപേക്ഷിച്ചുവന്ന ആയിരങ്ങൾ കേരളത്തിലുണ്ട്. അവർ നിസ്സഹായരാണ്. റബ്ബർ കർഷകർക്ക് മുന്നിലെ എല്ലാ വഴികളും അടയുകയാണ്. ഇനി റബർ കർഷകർ കൂടി കൂട്ട ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുമോ എന്ന ആശങ്ക എവിടെയും പടരുകയാണ്. ഈ സന്ദർഭത്തിലെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റബർ കർഷകർക്ക് ആശ്വാസം പകരുന്ന നടപടികൾ സ്വീകരിക്കുമോ? കാത്തിരുന്നുകാണുകയേ മാർഗ്ഗമുള്ളു.
==================
സി ആർ ജോസ്പ്രകാശ്