29/09/2017
പാലാക്കാരുടെ നാടൻ കായിക പ്രേമത്തെക്കുറിച്ച് മനോരമ പത്രത്തിലെ സുനിഷ് എഴുതിയത് വായിക്കാം..
നാടൻ പന്തും പന്നി മലർത്തും
by സുനിഷ് തോമസ്
പാവങ്ങളുടെ മറഡോണയായിരുന്നു പശു അപ്പച്ചൻ. കാലിലേക്കാണു പന്തു വരുന്നതെന്നു കണ്ടാൽ, ഉടൻ മൈതാനത്തുനിന്നൊരു നീളൻ പുല്ലെടുത്തു കടിച്ചു പിടിക്കും. പിന്നെ, പല്ലിൽനിന്നു പുല്ലു വിടും വരെ, കാലിൽനിന്നു പന്തും വിടില്ല. എതിർടീമിലെ പതിനൊന്നിനെയും സ്വന്തം ടീമിലെ ബാക്കി പത്തിനെയും വിസിൽ കിതപ്പോടെ ഒപ്പമോടുന്ന റഫറിയെയും മൈൻഡ് ചെയ്യില്ല. ഒന്നുകിൽ ഗോൾ, അല്ലെങ്കിൽ ഫൗൾ. വീണ്ടും അടുത്ത പുല്ല്, അടുത്ത പന്ത്, ഗോൾ...!
ഒറ്റയ്ക്കു പന്തുമായി പോയി ഗോളടിച്ചു മടങ്ങി വരുന്ന ശീലം മീനച്ചിലാറ്റിൽ വെള്ളം പൊങ്ങുമ്പോഴും മാറില്ല. അക്കരഷാപ്പിൽനിന്നു രണ്ടു കുപ്പി വീശാൻ ഇക്കരെനിന്ന് അപ്പച്ചൻ ഒറ്റയ്ക്കു നീന്തും!
പാലാക്കാർക്കു മാത്രം കളിക്കാൻ പറ്റുന്ന ഇത്തരം ചില കളികളുണ്ട്. മാർഗം കളിയുടെയും പരിചമുട്ടുകളിയുടെയും കാലം മുതലേ അതുണ്ടായിരുന്നു. ഈ കളികളിലെല്ലാമുണ്ടായിരുന്നു ഓരോ താരങ്ങൾ. കരിയറിന്റെ സുവർണകാലത്ത് ഗാലറികളുടെ കയ്യടി വാങ്ങിയവർ. കയ്യടി കൊണ്ടു മാത്രം വയറു നിറയില്ലെന്ന് മനസ്സിലായപ്പോൾ കളി നിർത്തി കാര്യം കണ്ടവർ. നിൽക്കക്കള്ളിയില്ലാതായതോടെ, കളി നിർത്തി പണിക്കു പോകേണ്ടി വന്നവർ.
വല്ലാതെ ബോറടിച്ചാൽ തിരിച്ചടിച്ചു ശീലമുള്ളവരായിരുന്നു അവർ. അത്തരക്കാരുടെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു വോളിബോൾ. ആകാശത്തിൽ പൊങ്ങി ഭൂമിയിൽ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുന്ന ഉഗ്രൻ കളി. കളി മോശമായപ്പോൾ ഗാലറികൾ കൈത്തരിപ്പു തീർത്ത എത്രയെത്ര ടൂർണമെന്റുകൾ പാലായിൽ ഫൈനലെത്തും മുൻപേ അവസാനിച്ചിരിക്കുന്നു!
നാടൻ പന്തും പന്നിമലർത്തുമായിരുന്നു മറ്റു ചില വിനോദങ്ങൾ. കളിക്കാൻ ചെറിയൊരു ഇടവഴി മാത്രം ആവശ്യമുള്ള പന്നിമലർത്തിലെ സൂപ്പർ താരങ്ങൾ പലരും പകൽവെട്ടത്തിൽ പച്ചമാന്യന്മാരായിരുന്നെന്നു മാത്രം. .
അധികാര വടംവലിയുടെ ഹോം ഗ്രൗണ്ടായി പാലാ മാറും മുൻപേ എതിരാളികളെ വലിച്ചിട്ടു ശീലിച്ചവരാണ് ഇന്നാട്ടുകാർ. നാലുപേർ പിടിച്ചാൽ മാത്രം പൊങ്ങുന്ന വടത്തിൽ, കപ്പ വേയിച്ചതിന്റെയും പോത്തിറച്ചിയുടെയും കരുത്തറിയിച്ചവർ. മൽസരത്തിനു മാസങ്ങൾക്കു മുൻപേ തുടങ്ങും പരിശീലനം. പുലർച്ചെ ടാർവഴിയിൽ വടം വലിച്ച പടി നിലത്തമർന്നു മണിക്കൂറോളം കിടന്നാണു ട്രെയ്നിങ്. പരാപരാവെട്ടത്തിൽ രാവിലെ നടക്കാനിറങ്ങുന്നവർ വടംവലിച്ചു നിലംപറ്റെ കിടക്കുന്നവരുടെ ദീർഘനിശ്വാസം കേട്ട് പേടിച്ചോടിയ കഥകൾ ഒന്നല്ല പലതുണ്ട്!
വലിച്ചു മൂപ്പിച്ചുനിൽക്കെ ടീമൊന്നാകെ ഒറ്റയടിക്കു വെട്ടിത്തിരിഞ്ഞ് എതിരാളികളെ വലിച്ചിടുന്ന ‘ഐആറെട്ട്’ വലിയുടെ ശിൽപികൾ പാലാക്കാരാണത്രേ. ഓർക്കാപ്പുറത്തെ മിന്നൽനീക്കത്തിൽ എതിർടീമിന്റെ കാലിടറിക്കുന്ന ഈ തന്ത്രം പിന്നീടു രാഷ്ട്രീയത്തിൽ വരെ സൂപ്പർഹിറ്റായി!
ലാസ്റ്റ് പെഗ്
നാടൻ പന്തുകളിയിലെ ഇണ്ടനടി വിരുതനായിരുന്നു ഒരാൾ. ഇണ്ടൻ... എന്നു വിളിപ്പേര്. അദ്ദേഹത്തിനു കെഎസ്ആർടിസി ഡ്രൈവറായി ജോലി കിട്ടി. ഓർഡിനറി ബസിൽ കന്നിട്രിപ്പ് പോകുമ്പോൾ മുന്നിലൊരു സൂപ്പർ ഫാസ്റ്റ്! ഇണ്ടനടിച്ചു ശീലിച്ച കാല് ആക്സിലറേറ്ററിലിരുന്ന് അറിയാതെ തരിച്ചു. അന്നു തന്നെ അങ്ങേരുടെ പണിയും പോയി! കുറ്റം ഇതായിരുന്നു: ഓർഡിനറി ബസ് സൂപ്പർ ഫാസ്റ്റിനെ ഓവർടേക്ക് ചെയ്തു!.